1926 ഓഗസ്റ്റ് 13. ക്യൂബയുടെ കിഴക്കൻ ഭാഗത്തെ ബിറാൻ എന്ന ഗ്രാമത്തിൽ ഒരു കുഞ്ഞ് ജനിച്ചു. അവന് ഫിദൽ അലഹാൻഡ്രോ കാസ്ട്രോ റൂസ് എന്ന് പേരിട്ടു.നൂറുവർഷങ്ങൾക്കിപ്പുറം ആ പേര് ഓർക്കുമ്പോൾ നമ്മൾ ഓർക്കുന്നത് ഒരു ക്യൂബൻ ഭരണാധികാരിയെ മാത്രമല്ല. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ രാഷ്ട്രീയ ധിക്കാരങ്ങളിലൊന്നിനെയാണ്.
സാമ്രാജ്യത്വത്തിന്റെ തൊട്ടുമുന്നിൽ നിന്നുകൊണ്ട് കീഴടങ്ങാൻ വിസമ്മതിച്ച ഒരു ചെറിയ രാജ്യത്തിന്റെ പേരാണ് ഫിദൽ.
ചരിത്രത്തിലെ ചില മനുഷ്യരെ അവർ എത്രകാലം അധികാരത്തിലിരുന്നു എന്നതുകൊണ്ടല്ല അളക്കേണ്ടത്. അവർ ആരുടെ പക്ഷത്തുനിന്നു, ആരെയാണ് എതിർത്തത്, ആരുടെ മുന്നിലാണ് മുട്ടുമടക്കാതിരുന്നത് എന്നതുകൊണ്ടാണ്. ആ അളവുകോൽ എടുത്താൽ ഫിദൽ കാസ്ട്രോയുടെ നൂറുവർഷം ഒരു മനുഷ്യന്റെ ജന്മശതാബ്ദിയല്ല. അത് സാമ്രാജ്യത്വത്തിനെതിരായ പ്രതിരോധത്തിന്റെ ഒരു നൂറ്റാണ്ടാണ്.

മോൺകാഡയിൽ തോറ്റ മനുഷ്യൻ ചരിത്രത്തിൽ ജയിച്ച കഥ

1953 ജൂലൈ 26. ഫുൾഹെൻസിയോ ബാറ്റിസ്റ്റയുടെ ഏകാധിപത്യത്തിനെതിരെ സാന്റിയാഗോ ഡി ക്യൂബയിലെ മോൺകാഡ സൈനിക ബാരക്കുകൾ ആക്രമിക്കാൻ ഫിദലും കൂട്ടാളികളും പുറപ്പെട്ടു. അത് വിജയിച്ചില്ല. വിപ്ലവകാരികൾ കൊല്ലപ്പെട്ടു. പലരും പിടിക്കപ്പെട്ടു. ഫിദലും ജയിലിലായി. പക്ഷേ ചില പരാജയങ്ങൾ ഒരു സമരത്തിന്റെ അവസാനമല്ല. അടുത്ത വിജയത്തിന്റെ രാഷ്ട്രീയ പാഠപുസ്തകമാണ്. കോടതിയിൽ പ്രതിയായി നിന്നുകൊണ്ട് ഫിദൽ നടത്തിയ പ്രതിരോധമാണ് പിന്നീട് “History Will Absolve Me” എന്ന പേരിൽ ചരിത്രത്തിന്റെ ഭാഗമായി മാറിയത്. അദ്ദേഹത്തിന്റെ കോടതിയിലെ പ്രഖ്യാപനം സ്പാനിഷിൽ “Condenadme, no importa, la historia me absolverá” എന്നായിരുന്നു. ഇതിന്റെ ഇംഗ്ലീഷ് “Condemn me, it does not matter. History will absolve me.” എന്നാണ്. എന്നെ ശിക്ഷിച്ചോളൂ. അതിന് വലിയ പ്രസക്തിയില്ല. ചരിത്രം എന്നെ കുറ്റവിമുക്തനാക്കും.

അത് ഒരു പ്രതിയുടെ അപേക്ഷയായിരുന്നില്ല. ഒരു വിപ്ലവകാരി ഭാവിയോട് നടത്തിയ രാഷ്ട്രീയ പ്രഖ്യാപനമായിരുന്നു.ജയിൽ വാസം കഴിഞ്ഞു. ഫിദൽ മെക്സിക്കോയിലേക്ക് പോയി.അവിടെയാണ് ചരിത്രത്തിലെ മറ്റൊരു അസാധാരണമായ കൂടിക്കാഴ്ച നടക്കുന്നത്.

ഫിദലും ചെയും — സൗഹൃദത്തേക്കാൾ വലുതായിരുന്നൊരു രാഷ്ട്രീയ ബന്ധം

മെക്സിക്കോയിൽ ഫിദലിനെ കാണുമ്പോൾ എർനെസ്റ്റോ ഗുവേര ഒരു അർജന്റീനക്കാരനായ യുവ ഡോക്ടറായിരുന്നു.ലാറ്റിനമേരിക്കയിലൂടെ സഞ്ചരിച്ചപ്പോൾ പട്ടിണിയും ഖനിത്തൊഴിലാളികളുടെ ദുരിതവും ഭൂമിയില്ലാത്ത കർഷകരെയും രോഗത്തിന് ചികിത്സ കിട്ടാതെ മരിക്കുന്ന മനുഷ്യരെയും അയാൾ കണ്ടിരുന്നു.ആ അനുഭവങ്ങളാണ് ഗുവേരയെ “ചെ” ആക്കിയത്.1955-ലെ ആ കൂടിക്കാഴ്ചയെ വർഷങ്ങൾക്കുശേഷം ഓർത്തുകൊണ്ട് ഫിദൽ പറഞ്ഞത്, ഒരു രാത്രിക്കുള്ളിൽ തന്നെ ചെ ഭാവിയിലെ Granma സംഘത്തിലെ അംഗമായി മാറിയെന്നാണ്.

അത് രണ്ട് വ്യക്തികളുടെ സൗഹൃദത്തിന്റെ തുടക്കം മാത്രമായിരുന്നില്ല.ഫിദലിന്റെ ക്യൂബൻ വിപ്ലവവും ചെയുടെ സാർവദേശീയ വിപ്ലവസ്വപ്നവും കൈകോർത്ത നിമിഷമായിരുന്നു.1956-ൽ Granma എന്ന ചെറിയ യാനത്തിൽ 82 പേർ ക്യൂബയിലേക്ക് പുറപ്പെട്ടു.അവിടെ നിന്ന് സിയറ മയസ്ട്ര മലകളിൽ ഗറില്ലാ പോരാട്ടം,പട്ടിണി,വെടിയുണ്ട,മരണം,പരാജയങ്ങൾ,വീണ്ടും പോരാട്ടം. ഒടുവിൽ 1959 ജനുവരി ഒന്നിന് ബാറ്റിസ്റ്റ രാജ്യം വിട്ടോടി. ക്യൂബൻ വിപ്ലവം വിജയിച്ചു.

ചെ പിന്നീട് ക്യൂബയിലെ അധികാരപദവികൾ ഉപേക്ഷിച്ച് മറ്റു രാജ്യങ്ങളിലെ വിമോചന പോരാട്ടങ്ങളിലേക്ക് പോയി. 1967-ൽ ബൊളീവിയയിൽ ചെ കൊല്ലപ്പെട്ടപ്പോൾ ഫിദൽ അദ്ദേഹത്തെ തന്റെ പഴയ സഹപ്രവർത്തകനായി മാത്രമല്ല ഓർത്തത്. വിപ്ലവം സൃഷ്ടിച്ച അസാധാരണ മനുഷ്യനും ലോകത്തെ വിപ്ലവകാരികൾക്ക് മാതൃകയുമായി ചെ തുടരുമെന്നാണ് ഫിദൽ പറഞ്ഞത്. ഈ ആത്മബന്ധം കൊണ്ടാണ് ഫിദലിനെയും ചെയെയും വേർതിരിച്ച് വായിക്കാൻ കഴിയാത്തത്.
“ഫിദൽ വിപ്ലവത്തിന് ഒരു രാജ്യം നൽകി. ചെ വിപ്ലവത്തിന് അതിർത്തികളില്ലെന്ന് ഓർമ്മിപ്പിച്ചു.”

“A revolution is not a bed of roses. A revolution is a struggle between the future and the past.”ഫിദലിന്റെ രാഷ്ട്രീയത്തെ ഏറ്റവും മനോഹരമായി ചുരുക്കുന്ന അദ്ദേഹത്തിന്റെ പ്രസിദ്ധമായ വാക്കുകളിലൊന്ന്.
1959-ൽ ഹവാനയിലെത്തിയ ഉടനെ ഫിദൽ ജനങ്ങളോട് മറ്റൊരു മുന്നറിയിപ്പും നൽകിയിരുന്നു: ഏകാധിപത്യം വീണതുകൊണ്ട് മാത്രം എല്ലാം എളുപ്പമാകില്ല; മുന്നിലുള്ള ഭാവി കൂടുതൽ പ്രയാസകരമായേക്കാം. അതോടൊപ്പം അദ്ദേഹം പറഞ്ഞ ഒരു വാചകം വിപ്ലവ രാഷ്ട്രീയത്തിന്റെ അടിസ്ഥാന നൈതികതയാണ്:“Telling the truth is the first duty of all revolutionaries”.ഒരു വിപ്ലവകാരിയുടെ ആദ്യ കടമ സത്യം പറയുക എന്നതാണ്.ഇന്നും ഇടതുപക്ഷ രാഷ്ട്രീയത്തിന് അതിലും വലിയ ആത്മപരിശോധനാവാക്യം വേറെയുണ്ടോ?

അമേരിക്കയുടെ തൊട്ടുമുന്നിൽ ഒരു ചുവന്ന ദ്വീപ്

ഫ്ലോറിഡയിൽനിന്ന് ഏതാണ്ട് 90 മൈൽ അകലെയാണ് ക്യൂബ. ഒരു വശത്ത് ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യത്വശക്തി. മറുവശത്ത് ചെറിയൊരു കരീബിയൻ ദ്വീപ് അമേരിക്കൻ കോർപ്പറേറ്റ് താൽപര്യങ്ങളെ വെല്ലുവിളിച്ചു. ദേശീയ പരമാധികാരം വിട്ടുകൊടുക്കില്ലെന്ന് പ്രഖ്യാപിച്ചു. സോഷ്യലിസ്റ്റ് വഴിയിലേക്ക് നീങ്ങി. ഇതിന് പ്രത്യാഘാതമായി ക്യൂബയ്ക്ക് ലഭിച്ചത് അമേരിക്കയുടെ ഉപരോധം,ഒറ്റപ്പെടുത്തൽ, CIA ഗൂഢപദ്ധതികൾ,Bay of Pigs അധിനിവേശം,ഭരണകൂടത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ.

1961-ലെ Bay of Pigs-ൽ CIA പിന്തുണയുള്ള ക്യൂബൻ പ്രവാസികളുടെ അധിനിവേശം പരാജയപ്പെട്ടപ്പോൾ അത് ഒരു സൈനിക വിജയം മാത്രമായിരുന്നില്ല. ഒരു ചെറിയ രാജ്യത്തിനും സാമ്രാജ്യത്തോട് “ഇല്ല” എന്നു പറയാമെന്ന് ലോകത്തോട് പറഞ്ഞ നിമിഷമായിരുന്നു.

അമേരിക്കൻ പ്രസിഡന്റുമാർ മാറി, സോവിയറ്റ് യൂണിയൻ പോലും ഇല്ലാതായി. പലരും ക്യൂബയുടെ മരണവാർത്ത എഴുതാൻ പേനയെടുത്തു. പക്ഷേ ക്യൂബ വീണില്ല. അതുകൊണ്ടാണ് ഫിദലിനെ പിന്തുണക്കുന്ന ലോകത്തിന് അദ്ദേഹം ഒരു ഭരണാധികാരിയെക്കാൾ വലുതായത്. അദ്ദേഹം കീഴടങ്ങാതിരിക്കാൻ കഴിയുമെന്ന രാഷ്ട്രീയ സാധ്യതയുടെ തെളിവായി മാറി.

ഇന്ത്യയിലേക്കുള്ള ഒരു പാലം

ക്യൂബൻ വിപ്ലവം വിജയിച്ച് മാസങ്ങൾക്കുള്ളിൽ,1959 ജൂലൈ 30 മുതൽ ഓഗസ്റ്റ് പകുതി വരെ ചെ ഗുവേര ഇന്ത്യ സന്ദർശിച്ചു. അദ്ദേഹം നെഹ്റുവിനെ കണ്ടു. ഇന്ത്യയും ക്യൂബയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ ആ സന്ദർശനം നിർണായകമായിരുന്നുവെന്ന് ഇന്ത്യയുടെ ഹവാന എംബസിയുടെ ഔദ്യോഗിക ചരിത്രവും രേഖപ്പെടുത്തുന്നു. വിപ്ലവാനന്തര ക്യൂബൻ സർക്കാരിനെ ആദ്യം അംഗീകരിച്ച രാജ്യങ്ങളിൽ ഇന്ത്യയും ഉണ്ടായിരുന്നു. ചെയുടെ ഇന്ത്യാസന്ദർശനത്തിന് മറ്റൊരു മനോഹരമായ അധ്യായമുണ്ട്. ഇന്ത്യയിലെ സന്ദർശനത്തിന് ശേഷം നെഹ്റുവിന് എഴുതിയ കത്തിൽ, കാശ്മീരിലുണ്ടായ ദുരന്തത്തിൽ ദുരിതമനുഭവിച്ചവർക്കായി പഞ്ചസാരയും മരുന്നുകളും നൽകാൻ ക്യൂബ തയ്യാറാണെന്ന് ചെ അറിയിച്ചു. കത്തിൽ ഇന്ത്യൻ ജനതയോടുള്ള ക്യൂബൻ ജനതയുടെ സാഹോദര്യവും അദ്ദേഹം രേഖപ്പെടുത്തി.

ചെ ഇന്ത്യയെ കണ്ടത് ഒരു ഭൂമിശാസ്ത്രപരമായ രാജ്യമെന്ന നിലയിൽ മാത്രമല്ല. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ അനുഭവവും ഗാന്ധിയുടെ സമരരീതിയും നെഹ്റുവിന്റെ രാഷ്ട്രീയവും അദ്ദേഹത്തെ ആകർഷിച്ചു. ഇന്ത്യയുടെ ചരിത്രസാഹചര്യത്തിൽ ഗാന്ധിയുടെ രീതിക്ക് അതിന്റേതായ പ്രസക്തിയുണ്ടായിരുന്നുവെന്ന് ചെ വിലയിരുത്തിയതായി അദ്ദേഹത്തിന്റെ ഇന്ത്യാസന്ദർശനത്തെക്കുറിച്ചുള്ള രേഖകൾ പറയുന്നു.

ഇവിടെയാണ് ഇന്ത്യൻ സ്വാതന്ത്ര്യസമരവും ക്യൂബൻ വിപ്ലവവും തമ്മിലുള്ള മനോഹരമായ ചരിത്രസംഭാഷണം കാണുന്നത്.രണ്ടിന്റെയും വഴികൾ ഒരുപോലെയായിരുന്നില്ല.ഗാന്ധിയുടെ വഴി അഹിംസയായിരുന്നു.ഭഗത് സിങ്ങിന്റെയും മറ്റു വിപ്ലവധാരകളുടെയും ഭാഷ വേറെയായിരുന്നു. ക്യൂബയുടെ ചരിത്രസാഹചര്യം ഫിദലിനെയും ചെയെയും സായുധ ഗറില്ലാ സമരത്തിലേക്കാണ് നയിച്ചത്. പക്ഷേ അവയുടെ ചരിത്രഹൃദയത്തിൽ പൊതുവായൊരു ചോദ്യം ഉണ്ടായിരുന്നു:ഒരു വിദേശശക്തിക്ക് മറ്റൊരു ജനതയുടെ ഭാവി തീരുമാനിക്കാൻ എന്തവകാശം?

ഇന്ത്യയിൽ അത് ബ്രിട്ടീഷ് കോളനിവാഴ്ചയോടുള്ള ചോദ്യമായിരുന്നു.ക്യൂബയിൽ അത് പഴയ സാമ്രാജ്യത്വാധിപത്യത്തോടും അമേരിക്കൻ ഇടപെടലുകളോടുമുള്ള ചോദ്യമായി മാറി. അതുകൊണ്ട് ഗാന്ധിയെയും ഭഗത് സിങ്ങിനെയും ഫിദലിനെയും ഒരേ രാഷ്ട്രീയരീതിയിൽ ഒതുക്കേണ്ടതില്ല.പക്ഷേ സ്വയംനിർണ്ണയാവകാശം, ദേശീയ പരമാധികാരം, കോളനിവിരുദ്ധത എന്ന ചരിത്രരേഖ അവരെ തമ്മിൽ സംസാരിപ്പിക്കുന്നു.

1960-ൽ ഐക്യരാഷ്ട്രസഭാ സമ്മേളനത്തിനായി ഫിദൽ ന്യൂയോർക്കിലെത്തി. അന്ന് ഫിദലിന് 34 വയസ്സ്. ഹാർലമിലെ Hotel Theresa-യിലാണ് ക്യൂബൻ സംഘം താമസിച്ചത്. അവിടെ ഫിദലിനെ കാണാൻ നടന്നെത്തിയ ലോകനേതാക്കളിൽ ഏറ്റവും ശ്രദ്ധേയനായ ഒരാൾ ഇന്ത്യയുടെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ആയിരുന്നു.അന്ന് നെഹ്റു ഫിദലിനെ അഭിവാദ്യം ചെയ്ത് പറഞ്ഞത്: “I wanted to meet you for many reasons, above all, because you are a very brave man.” അതിന് ഫിദൽ മറുപടി പറഞ്ഞത്:“If you had not come I would have come to you.”അവിടെ രണ്ടു വ്യക്തികൾ മാത്രമല്ല കണ്ടുമുട്ടിയത്. ബ്രിട്ടീഷ് കോളനിവാഴ്ചയെ തകർത്ത് സ്വാതന്ത്ര്യം നേടിയ ഇന്ത്യയുടെ ഒരു നേതാവും അമേരിക്കയുടെ മൂക്കിന് താഴെ ഒരു വിപ്ലവം വിജയിപ്പിച്ച ലാറ്റിനമേരിക്കൻ നേതാവുമാണ് കണ്ടുമുട്ടിയത്.

1961-ലെ Bay of Pigs പരാജയപ്പെടുത്തിയശേഷം നെഹ്റുവിന് അയച്ച സന്ദേശത്തിൽ ഇന്ത്യൻ ജനതയുടെ ഐക്യദാർഢ്യം ക്യൂബയ്ക്ക് വലിയ പ്രചോദനമായെന്നും സാമ്രാജ്യത്വത്തിനെതിരായ ക്യൂബയുടെ പോരാട്ടം പുരോഗതിയും സമാധാനവും ആഗ്രഹിക്കുന്ന എല്ലാ ജനതകളുടെയും പോരാട്ടമാണെന്നും ഫിദൽ എഴുതിയിരുന്നു. ഇന്ത്യ–ക്യൂബ ബന്ധത്തിന്റെ രാഷ്ട്രീയ അടിത്തറ അവിടെയുണ്ട്.

ഫിദലുമായുള്ള ഇന്ത്യയുടെ ബന്ധം നെഹ്റുവിലോ ഔദ്യോഗിക നയതന്ത്രത്തിലോ അവസാനിച്ചില്ല. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ക്യൂബ മറ്റൊരു വികാരമായിരുന്നു. വിയറ്റ്നാം, ക്യൂബ, പാലസ്തീൻ, ദക്ഷിണാഫ്രിക്ക ഇവ ഇന്ത്യൻ ഇടതുപക്ഷത്തിന് മാപ്പിലെ വിദേശരാജ്യങ്ങൾ മാത്രമായിരുന്നില്ല. സാർവദേശീയ ഐക്യദാർഢ്യത്തിന്റെ രാഷ്ട്രീയ പാഠങ്ങളായിരുന്നു.

ജ്യോതി ബസു ഉൾപ്പെടെയുള്ള ഇന്ത്യൻ കമ്മ്യൂണിസ്റ്റ് നേതാക്കളുമായി ഫിദലിന് അടുത്ത ബന്ധമുണ്ടായിരുന്നു. 1990-കളിൽ ജ്യോതി ബസുവും സീതാറാം യെച്ചൂരിയും ഉൾപ്പെട്ട ഇന്ത്യൻ കമ്മ്യൂണിസ്റ്റ് സംഘത്തിന്റെ ക്യൂബൻ സന്ദർശനത്തെക്കുറിച്ചുള്ള ഓർമ്മകളിൽ, ഇന്ത്യയുടെ കൽക്കരി, സ്റ്റീൽ, സിമന്റ് ഉത്പാദനം വരെ ചോദിച്ചറിഞ്ഞ ഫിദലിനെ കാണാം. യാത്രയയക്കാൻ ഫിദൽ അപ്രതീക്ഷിതമായി വിമാനത്താവളത്തിലെത്തിയ സംഭവവും രേഖപ്പെടുത്തിയിട്ടുണ്ട്. അതൊരു കൗതുകകഥ മാത്രമല്ല. ഫിദലിന്റെ സാർവദേശീയതയുടെ സ്വഭാവം അതിലുണ്ട്. മറ്റൊരു രാജ്യത്തെ കമ്മ്യൂണിസ്റ്റിനോട് സംസാരിക്കുമ്പോൾ പോലും ആ രാജ്യത്തിന്റെ തൊഴിലാളിവർഗ്ഗത്തിന്റെ ഭൗതിക ജീവിതവും ഉത്പാദനശേഷിയും അറിയണമെന്ന ആകാംക്ഷ. മാർക്സിസം അദ്ദേഹത്തിന് ചുമരിൽ തൂക്കിയ ചിത്രം ആയിരുന്നില്ല; ലോകത്തെ മനസ്സിലാക്കാനുള്ള ഉപകരണമായിരുന്നു.

ഇന്ത്യയും ക്യൂബയും; സാമ്രാജ്യത്വത്തിന് പുറത്തൊരു ലോകം സാധ്യമാണെന്ന സ്വപ്നം

പിന്നീട് ഇന്ത്യയും ക്യൂബയും ചേരിചേരാ പ്രസ്ഥാനമായ NAM-ലും അടുത്തുനിന്നു. 1973-ലും 1983-ലും ഫിദൽ ഇന്ത്യയിലെത്തി; 1983-ലെ NAM ഉച്ചകോടി ഇന്ത്യ–ക്യൂബ ബന്ധത്തിന്റെ പ്രധാന നിമിഷങ്ങളിലൊന്നായി. ഇതിന്റെ രാഷ്ട്രീയപ്രാധാന്യം ഇന്നാണ് കൂടുതൽ മനസ്സിലാക്കേണ്ടത്.

ലോകം അമേരിക്കയുടെയും സോവിയറ്റ് യൂണിയന്റെയും രണ്ട് ക്യാമ്പുകളായി വിഭജിക്കപ്പെട്ട കാലത്ത്, ഏഷ്യയിലെയും ആഫ്രിക്കയിലെയും ലാറ്റിനമേരിക്കയിലെയും പുതുതായി സ്വാതന്ത്ര്യം നേടിയ രാജ്യങ്ങൾ ചോദിച്ച ചോദ്യം: ഞങ്ങളുടെ ഭാവി തീരുമാനിക്കാൻ വാഷിങ്ടണിനോ മറ്റേതെങ്കിലും മഹാശക്തിക്കോ എന്തവകാശം? അതായിരുന്നു Bandung-ന്റെയും NAM-ന്റെയും മൂന്നാംലോക ഐക്യദാർഢ്യത്തിന്റെയും ആത്മാവ്. ഫിദൽ ആ രാഷ്ട്രീയത്തിന്റെ ഏറ്റവും തീക്ഷ്ണമായ ശബ്ദങ്ങളിലൊന്നായിരുന്നു.

തോക്കിനൊപ്പം സ്റ്റെതസ്കോപ്പും

ക്യൂബയെക്കുറിച്ച് പറയുമ്പോൾ മറ്റൊരു ചിത്രം മറക്കരുത്. സാമ്രാജ്യത്വം ലോകത്തിലേക്ക് പലപ്പോഴും സൈനികരെയും ബോംബുകളെയും അയച്ചപ്പോൾ ക്യൂബ ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും ഡോക്ടർമാരെ അയച്ചു. അത് വെറും humanitarian charity ആയിരുന്നില്ല. അതൊരു രാഷ്ട്രീയ പ്രഖ്യാപനമായിരുന്നു: ആരോഗ്യം വാങ്ങാൻ കഴിയുന്നവന്റെ ചരക്കല്ല.അത് മനുഷ്യന്റെ അവകാശമാണ്. ഒരു ചെറിയ, ഉപരോധിക്കപ്പെട്ട രാജ്യം ലോകത്തിന് ഡോക്ടർമാരെ നൽകുന്നു എന്നതുതന്നെ മുതലാളിത്തത്തിന്റെ ചില അടിസ്ഥാന ധാരണകളോടുള്ള രാഷ്ട്രീയ വെല്ലുവിളിയായിരുന്നു. വിപ്ലവത്തിന്റെ അർത്ഥം കൊട്ടാരത്തിലെ പതാക മാറ്റുക മാത്രമല്ലെന്ന് ഫിദൽ മനസ്സിലാക്കിയിരുന്നു.

ഫിദലിനെ വിശുദ്ധനാക്കേണ്ടതില്ല

ഫിദലിനെ ഓർക്കാൻ അദ്ദേഹത്തെ തെറ്റുകളില്ലാത്ത വിശുദ്ധനാക്കേണ്ട ആവശ്യമില്ല. ക്യൂബൻ ഭരണകൂടത്തിന്റെ ജനാധിപത്യപരമായ പരിമിതികളെയും രാഷ്ട്രീയ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വിമർശനങ്ങളെയും ചരിത്രം ചർച്ച ചെയ്തിട്ടുണ്ട്; അവയെല്ലാം ചരിത്രപരമായ പരിശോധനയ്ക്ക് വിധേയമാകേണ്ടതുമാണ്. പക്ഷേ ഫിദലിനെ വിലയിരുത്തുമ്പോൾ മറ്റൊരു ചരിത്രവും മായ്ച്ചുകളയാൻ കഴിയില്ല. ഒരു ചെറിയ രാജ്യത്തെ പതിറ്റാണ്ടുകളോളം സാമ്പത്തികമായി ശ്വാസംമുട്ടിക്കാൻ ശ്രമിച്ച സാമ്രാജ്യത്വത്തിന്റെ ചരിത്രം.
Bay of Pigs, CIAയുടെ രഹസ്യപ്രവർത്തനങ്ങൾ, ഉപരോധം, ഒറ്റപ്പെടുത്തൽ, സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കുശേഷവും സോഷ്യലിസ്റ്റ് ക്യൂബയെ നിലനിർത്തിയ ജനതയുടെ അതിജീവനം.
ചരിത്രത്തെ മുഴുവനായി വായിക്കണം.

ഫിദൽ എന്നത് ഇന്നും ഒരു ചോദ്യം

2016 നവംബർ 25-ന് 90-ാം വയസ്സിൽ ഫിദൽ മരിച്ചു. പക്ഷേ ചില മനുഷ്യരുടെ മരണം അവരുടെ രാഷ്ട്രീയജീവിതത്തിന്റെ അവസാനമല്ല. അവർ ചോദ്യങ്ങളായി ശേഷിക്കും. ഒരു രാജ്യം ചെറുതാണെങ്കിൽ അത് മഹാശക്തിയുടെ മുന്നിൽ കീഴടങ്ങണമോ? സാമ്പത്തിക ഉപരോധം ഒരു ജനതയുടെ രാഷ്ട്രീയ ഇച്ഛാശക്തിയെ ഇല്ലാതാക്കുമോ? ആരോഗ്യവും വിദ്യാഭ്യാസവും കമ്പോളത്തിന്റെ ചരക്കാണോ, മനുഷ്യാവകാശമാണോ?ദേശീയ സ്വാതന്ത്ര്യം പതാക ഉയർത്തുന്നതിൽ അവസാനിക്കുമോ? സാമ്രാജ്യത്വമില്ലാതെ മുതലാളിത്തത്തിന്റെ ലോകക്രമത്തെ മനസ്സിലാക്കാനാകുമോ? സോഷ്യലിസത്തിന് ഇന്നും പ്രസക്തിയുണ്ടോ?
ഫിദൽ മരിച്ചിട്ടും ഈ ചോദ്യങ്ങൾ മരിച്ചിട്ടില്ല. അതുകൊണ്ടാണ് ഫിദൽ ഇന്നും രാഷ്ട്രീയമായി ചർച്ചചെയ്യപ്പെടുന്നത്.

ഇന്ത്യയ്ക്ക് ഫിദൽ നൽകുന്ന നൂറാം വർഷത്തെ ഓർമ്മപ്പെടുത്തൽ

നമ്മുടെ സ്വാതന്ത്ര്യസമരം ബ്രിട്ടീഷുകാരെ പുറത്താക്കാൻ മാത്രമായിരുന്നില്ല. ഇന്ത്യ സ്വന്തം ഭാവി സ്വയം തീരുമാനിക്കണം എന്ന പ്രഖ്യാപനമായിരുന്നു. അതേ സ്വയംനിർണ്ണയത്തിന്റെ മറ്റൊരു ഭാഷയാണ് ക്യൂബ ലോകത്തോട് പറഞ്ഞത്. രീതികൾ വ്യത്യസ്തമായിരുന്നു. ചരിത്രസാഹചര്യങ്ങൾ വ്യത്യസ്തമായിരുന്നു. പക്ഷേ സാമ്രാജ്യത്തിന്റെ മുന്നിൽ ഉയർന്ന അടിസ്ഥാനവാക്യം ഒന്നായിരുന്നു:
ഞങ്ങളുടെ രാജ്യം ഞങ്ങളുടേതാണ്.
ഞങ്ങളുടെ വിഭവങ്ങൾ ഞങ്ങളുടേതാണ്.
ഞങ്ങളുടെ ഭാവി തീരുമാനിക്കേണ്ടത് ഞങ്ങളാണ്.

അതുകൊണ്ട് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഓർമ്മയിൽ നിന്ന് ഫിദലിലേക്കുള്ള ദൂരം കരീബിയൻ കടലിന്റെ ദൂരമല്ല. അത് കോളനിവിരുദ്ധ ചരിത്രത്തിന്റെ തുടർച്ചയാണ്. ഭഗത് സിങ്ങിന്റെ ജയിലറയിൽനിന്നും സിയറ മയസ്ട്രയുടെ മലകളിലേക്കും, ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽനിന്നും ക്യൂബൻ വിപ്ലവത്തിലേക്കും ചരിത്രം വ്യത്യസ്ത വഴികളിലൂടെ നടന്നിട്ടുണ്ടാകാം. പക്ഷേ ചൂഷണത്തിനെതിരായ മനുഷ്യന്റെ ഏറ്റവും പഴയ സ്വപ്നം അവയെ തമ്മിൽ ബന്ധിപ്പിക്കുന്നു.

ഫിദലിനെ ഓർക്കുക എന്നത് ഒരു ചോദ്യം നമ്മളോടുതന്നെ ചോദിക്കലാണ്: നമ്മുടെ കാലത്തെ സാമ്രാജ്യത്വത്തോട് നമ്മൾ എവിടെയാണ് നിൽക്കുന്നത്? കാരണം ഫിദലിന്റെ തന്നെ വാക്കുകളിൽ,“A revolution is not a bed of roses. A revolution is a struggle between the future and the past.” ആ പോരാട്ടം അവസാനിച്ചിട്ടില്ല. അതിന്റെ രൂപങ്ങൾ മാത്രമാണ് മാറിയത്.

1926-ൽ ബിറാനിൽ ജനിച്ച ആ മനുഷ്യന് ഇന്ന് നൂറുവയസ്സ്. ഫിദൽ;ഒരു മനുഷ്യൻ മാത്രമല്ല.ഒരു രാഷ്ട്രീയ നിലപാട്.ഒരു ധിക്കാരം.ഒരു കാലഘട്ടത്തിന്റെ സാമ്രാജ്യത്വവിരുദ്ധ ശബ്ദം.അതുകൊണ്ടാണ് നൂറുവർഷങ്ങൾക്കിപ്പുറവും സിയറ മയസ്ട്രയുടെ മലകളിൽനിന്ന് ആ പഴയ ഗറില്ലയുടെ ശബ്ദം കേൾക്കുന്നതുപോലെ തോന്നുന്നത്;
സാമ്രാജ്യത്വത്തിന് മുന്നിൽ മുട്ടുമടക്കാൻ വിസമ്മതിച്ച ഒരു നൂറ്റാണ്ടിന് ; ലാൽ സലാം. ✊🏽🚩
Hasta la victoria siempre!